തലച്ചോറൊരു ഒറ്റപ്പെട്ടകാടാണെന്ന്
നീ പറഞ്ഞു നിര്‍ത്തിയ രാത്രി,
പകുതിയിലേക്കെത്തുമ്പോള്‍
ഒാര്‍മ്മമരങ്ങള്‍ ഇലപൊഴിക്കുന്നതായി സ്വപ്നം കണ്ട്
ഞാന്‍ ഞെട്ടിയുണരുന്നൂ.
ഇപ്പോഴൊരില വാരിയെല്ല് തകര്‍ത്തെന്റെ,
നെഞ്ചിലൊട്ടുന്നൂ..
ശൂന്യത!!
കാതില്‍ കടലിരമ്പുന്നു..
കണ്ണുകള്‍ക്ക് ഭാരം കൂടുന്നൂ..
കലങ്ങിമറിയുകയാണുള്ളില്‍ നീ..
ശ്വാസം നിലക്കുന്നൂ..
ഉച്ചത്തില്‍ അലറിവിളിക്കുന്നുണ്ട് ഞാന്‍..
പക്ഷേ, ഉപ്പുതരികള്‍ ചിതറിവീഴുന്ന ശബ്ദം മാത്രം!
ചുമച്ച്.. ചുമച്ച് കരിമണ്ണുതുപ്പുന്നു.
ഒടുവിൽ..
കടൽ.. കടൽ.. കടലെന്നു പറഞ്ഞ്
നിലത്തു വീഴുന്നു.
No comments:
Post a Comment